ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമായി. എം.പിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡിന്റെ കർശന നിലപാടിനെ തുടർന്ന് കണ്ണൂരിൽ കെ. സുധാകരൻ എം.പിക്ക് സീറ്റ് നൽകില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ പുലർച്ചെ 2.15 വരെ നീണ്ട മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് സ്ഥാനാർഥി നിർണയത്തിൽ തീരുമാനമായത്. ഇതോടെ എം.പിമാർക്ക് ഇളവ് വേണമെന്ന സുധാകരന്റെ ആവശ്യവും സമ്മർദ്ദ തന്ത്രങ്ങളും ഫലം കണ്ടില്ല.
കൊച്ചിയിൽ ഷിയാസ്; 6 സീറ്റുകൾ ഹൈക്കമാൻഡിന്:
കൊച്ചി മണ്ഡലത്തിൽ മുഹമ്മദ് ഷിയാസ് മത്സരിക്കുമെന്ന് ഉറപ്പായി. പെരുമ്പാവൂർ ഉൾപ്പെടെ തർക്കം നിലനിൽക്കുന്ന ആറ് സീറ്റുകളിലെ അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ടതായി കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. മികച്ച സ്ഥാനാർഥികളെയാണ് കണ്ടെത്തിയിട്ടുള്ളതെന്നും ബാക്കി സീറ്റുകളിലെ പ്രഖ്യാപനം എ.ഐ.സി.സി ഇന്ന് രാവിലെയോടെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഴുവൻ സ്ഥാനാർഥികളെയും ഇന്ന് പ്രഖ്യാപിക്കുമെന്നും സീറ്റ് ലഭിക്കാത്തവരുടെ അതൃപ്തികൾ പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കി.


