കൊച്ചി/തിരുവനന്തപുരം: വിധി കവർന്ന പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം ഇനി അഞ്ചുപേരിലൂടെ ലോകത്തിന് പ്രകാശമാകും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയിരിക്കുകയാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകൾ ആലിൻ. ആലിന്റെ കരൾ സ്വീകരിക്കുന്നത് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള 6 മാസം പ്രായമുള്ള കുഞ്ഞാണ്. സംസ്ഥാനത്ത് മരണാനന്തര അവയവദാനത്തിലൂടെ കരൾ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
• ഫെബ്രുവരി 5-ന് കോട്ടയം പള്ളത്തിന് സമീപം നടന്ന വാഹനാപകടത്തിലാണ് ആലിന് ഗുരുതരമായി പരിക്കേറ്റത്. ഫെബ്രുവരി 13-ന് കൊച്ചി അമൃത ആശുപത്രിയിൽ വെച്ച് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ, കടുത്ത വേദനയ്ക്കിടയിലും കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതം നൽകുകയായിരുന്നു.
• കുഞ്ഞിന്റെ രണ്ട് വൃക്കകൾ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ കുട്ടിക്കും, ഹൃദയവാൽവ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനും, നേത്രപടലങ്ങൾ അമൃത ആശുപത്രിയിലെ രോഗികൾക്കുമാണ് നൽകുന്നത്. ആലിന്റെ അവയവങ്ങളുമായി ആംബുലൻസ് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. എറണാകുളം-കോട്ടയം വഴി ഗ്രീൻ ചാനൽ ഒരുക്കിയാണ് യാത്ര.


